Sunday, January 14, 2007

ഖത്തര്‍..ചില പുരാതനചിത്രങ്ങള്‍!

അസ്സലാകപ്പാടെ നോക്കിയാല്‍ 11,400 സ്ക്വയര്‍ കിലോമീറ്ററേ ഖത്തറിനുള്ളൂ! കഴിഞ്ഞ വെള്ളിയാഴ്ച, ഓഫാക്കി വെയ്ക്കാന്‍ മറന്ന അലാറം ഹേതുവായി, തണുത്ത പുലര്‍കാലേ 4.30 ന് ഞെട്ടി എഴുനേറ്റപ്പോള്‍, “ഏതായാലും ഉറക്കം പോയി, ന്നാ പുറപ്പെട്ടു പോകാം” എന്നങ്ങ് കരുതിയത്, ഏതു ഭാഗത്തേക്ക് വണ്ടി വിട്ടാലും ഉച്ചയ്ക്കു മുന്‍പേ തിരിച്ചെത്താം എന്ന ധൈര്യത്തിലാണ്! “എന്റെ ഉറക്കമോ പോയിക്കിട്ടി, ന്നാ അവന്മാരങ്ങനെ ഉറങ്ങണ്ട” എന്നൊരു സ്നേഹ വാത്സല്യ ചിന്ത ഉള്ളില്‍ തികട്ടി വന്നത് കാരണം വേറെ രണ്ട് പോട്ടമ്പിടുത്തച്ചങ്ങാതിമാരെയും വിളിച്ചു. “പണ്ടാരടങ്ങാന്‍, നിനക്ക് പ്രാന്താ...” തുടങ്ങിയ സുപ്രഭാതോക്തികള്‍ പറഞ്ഞതിനു ശേഷം...”ന്നാ പോകാ റൈറ്റ്...” എന്ന ഡബിള്‍ ബെല്‍ കേട്ടപ്പഴാ ആലോചിച്ചെ, എങ്ങടാ പോവ്വാന്ന്! എന്തായാലും ഇറങ്ങി എന്നാ വണ്ടി വടക്കോട്ട് തന്നെ പോട്ടെന്നങ്ങു കരുതി...അങ്ങനെ പോയിപ്പോയി എത്തിയത് സുബാറയിലെ കോട്ടയില്‍!

കോട്ട കണ്ടിട്ട് ഇതേതോ ചിരപുരാതന സംഭവമാണെന്നൊന്നും കരുതിക്കളയണ്ട....ഇവനെ പണികഴിപ്പിച്ചത് 1938 ല്‍, എന്നു വെച്ചാല്‍ ഒരുത്തരാധുനികന്‍. പക്ഷേ സുബാറയില്‍ ഒരു കോട്ടയും ഒരു തീരദേശ ഗ്രാമവും 17 ആം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നു. കോട്ട എവിടെയായിരുന്നു എന്നതിന് ഒരു ക്ലൂ പോലും ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ അവിടെയുണ്ടായിരുന്ന ഒരു മുക്കുവ ഗ്രാമത്തിന്റെ നഷ്ടാവശിഷ്ടങ്ങള്‍ അടുത്തകാലത്ത് ഖത്തര്‍ ആര്‍ക്കിയോളജി വകുപ്പ് കുഴിച്ചെടുത്തിട്ടുണ്ട്. തലസ്ഥാന നഗരിയായ ദോഹയില്‍ നിന്നും 107 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായിട്ടാണ് ഈ കോട്ട സ്ഥിതിചെയ്യുന്ന അല്‍ സുബാറ.

കോട്ടയും പിന്നിട്ട വീണ്ടും ഒരു പത്തിരുപത് കിലോമീറ്റര്‍ ഡ്രൈവിംഗ്. ......പതിനേഴാം നൂറ്റാണ്ടിലെ മറ്റൊരു ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍! സ്ഥലം അല്‍ഗമാല്‍.

ഗതകാല പ്രൌഡിയോടെ....

ഇതൊരു പള്ളിയായിരുന്നു.....

പഴമയിലേക്കൊരു ജാലകം....

റഫീഖ് മഞ്ചയില്‍, അബ്ദുള്‍ റാസിക് പിന്നെ ഞാനും

Tuesday, December 12, 2006

റിലേ, വനിതകള്‍ക്കു സ്വര്‍ണ്ണം,പുരുഷന്മാര്‍ക്ക് വെള്ളി

ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളുടെ കൂട്ടപ്പൊരിച്ചില്‍ കം കൊട്ടിക്കാലാശമായ നാലേഗുണം നാനൂറ് മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണ്ണകിരീടമണിഞ്ഞു. പുരുഷന്മാര്‍ വെള്ളിയും. ഒരല്പം മുന്നെ നടന്ന ഫൈനലില്‍ ഗീതാ സേഠി, പിങ്കിപ്രാമാണിക്, ചിത്രാ. കെ, മന്‍‌ജിത് കൌര്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ വനിതാ ടീം 3 മിനിട്ട് 32.95 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണപ്പതക്കമണിഞ്ഞത്. ഈ ഇനത്തില്‍ ഖസാക്കിസ്ഥാന്‍ വെള്ളിയും ചൈന വെങ്കലവും നേടി. പുരുഷന്മാരുടെ റിലെയില്‍ അബൂബക്കര്‍, ജോസെഫ് അബ്രഹാം, ഭുപിന്ദര്‍ സിംഗ്, ബിനു മാത്യു എന്നിവരടങ്ങുന്ന ടീം സൌദി അറേബ്യക്കു പിന്നില്‍ 3 മിനിട്ട് 6.65 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ ശ്രീലങ്ക വെങ്കലം നേടി.

ഇനി ഇന്ത്യന്‍ പ്രതീക്ഷകള്‍ ടെന്നീസിലും ചെസ്സിലുമാണ്. ടെന്നീസില്‍ വനിതാ സിംഗിള്‍സില്‍ സാനിയാ മിര്‍സയും, പുരുഷന്മാരുടെ ഡബിള്‍സില്‍ ലിയാന്‍ഡറും മഹേഷ് ഭൂപതിയും, മിക്സഡ് ഡബിള്‍സില്‍ സാനിയയും ലിയാന്‍ഡറും ഫൈനലില്‍ കടന്നിട്ടുണ്ട്. ചെസ്സില്‍ മിക്സഡ് ടീം ക്ലാസ്സിക്കല്‍ സ്വിസ്സ് റൌണ്ടില്‍ ഇന്ത്യ മുന്നേറ്റം തുടരുന്നു.

Sunday, December 10, 2006

ഹോക്കി, ഇന്ത്യ പുറത്ത്


ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി പുരുഷ ഹോക്കിയില്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ ഇടം നേടാനാവതെ പുറത്തായി. ഇന്ന് നടന്ന നിര്‍ണ്ണായക മത്സരത്തില്‍ കൊറിയയോട്‌ സമനിലവഴങ്ങിയതോടെ സെമി കാണാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങി. ലീഗ്‌ മത്സരത്തില്‍ ചൈനയോടേറ്റ അപ്രതീക്ഷിത പരാജയമാണ്‌ ഇന്ത്യക്ക്‌ പുറത്തേക്കുള്ള വഴി തുറന്നത്‌.

ടെന്നീസില്‍ ഇന്ത്യക്കിന്ന് വിജയത്തിന്റെയും പരാജയത്തിന്റെയും ദിനമായിരുന്നു. സിംഗിള്‍സില്‍ ശിഖാ ഒബ്രൊയ്‌ പിന്മാറിയതിനു പിന്നാലെ വനിതാ ഡ്ബിള്‍സില്‍ സാനിയയും ശിഖയുമടങ്ങിയ ഇന്ത്യന്‍ ജോഡി ജപ്പാന്‍ വനിതകളോട്‌ പരാജയപ്പെട്ടു. തൊട്ടു പിറകെ ഇന്ത്യയുടെ അങ്കിതാ ബാംബ്രിയും രുശ്മി ചക്രവര്‍ത്തിയും ജപ്പാനീസ്‌ ജോഡികള്‍ക്ക്‌ മുന്നില്‍ മുട്ടു മടക്കി. വനിതാ സിംഗിള്‍സില്‍ സാനിയ മിര്‍സ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മിക്സഡ്‌ ഡബിള്‍സില്‍ സാനിയയും ലിയാന്‍ഡറുമടങ്ങിയ ഇന്ത്യന്‍ ടീം സെമിയില്‍ കടന്നിട്ടുണ്ട്‌.

അത്‌ലറ്റിക്സില്‍ വനിതകളുടെ ലോങ്ങ്ജമ്പ്‌ ഫൈനല്‍ മല്‍സരം ഇപ്പോള്‍ ഖലീഫാ സ്റ്റേഡിയത്തില്‍ നടന്നു കൊണ്ടിരിക്കുന്നു. ആദ്യറൗണ്ട്‌ കഴിഞ്ഞപ്പോള്‍ അന്‍ജു ബേബി ജോര്‍ജ്‌ ജപ്പാന്റെ കുമികോ ഇകാഡയ്ക്കു പിറകില്‍ രണ്ടാം സ്ഥാനത്താണുള്ളത്‌.




കൂടുതല്‍ ഗെയിംസ് ചിത്രങ്ങള്‍

Saturday, December 09, 2006

ട്രാക്കുണര്‍ന്നു, ഇനി ആവേശത്തിന്റെ നാ‍ളുകള്‍

അറബികള്‍ക്ക്‌ മഴ "സലാമത്തി"ന്റെയാണ്‌. മഴ അഭിവൃദ്ധികൊണ്ടുവരും എന്നു വിശ്വാസം. പക്ഷേ സംഘാടകരുടെയും അത്ലറ്റുകളുടെയും മുഖത്ത്‌ ഇതെങ്ങിനെയെങ്കിലും ഒന്നു നിന്നു കിട്ടിയാല്‍ മതി എന്ന ഭാവമായിരുന്നു. ദോഹയുടെ ആകാശത്ത്‌ ഇന്നലെയും കാര്‍മേഘങ്ങള്‍ ഒഴിഞ്ഞില്ല. ഔട്‌ ഡോര്‍ മത്സരങ്ങളുടെ സമയക്രമങ്ങള്‍ മുഴുവന്‍ തലകീഴാക്കിയ മഴയുടെ വികൃതിക്ക്‌ മുന്നില്‍ പലമത്സരങ്ങളും മണിക്കൂറുകളോളം വൈകി. വനിതാ ടീം ടെന്നീസ്‌ ഫൈനല്‍ കഴിയുമ്പോള്‍ മണി ഒന്നര. ഉച്ചയല്ല നട്ടപ്പാതിര! തണുപ്പും ഈറനും പിടിച്ച്‌ ആകെ വശക്കേടായ കളിയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ അടിതെറ്റി. ആദ്യ സിംഗിള്‍സില്‍ ശിഖയും ഡബിള്‍സില്‍ സാനിയയും ശിഖയും അടങ്ങുന്ന ടീമും ചൈനീസ്‌ തായ്പേയ്‌ താരങ്ങള്‍ക്കു മുന്നില്‍ മുട്ടു മടക്കിയതോടെ ഉറച്ച ഒരു സ്വര്‍ണ്ണമെഡല്‍ വെള്ളിയ്ക്ക്‌ വഴിമാറി. രണ്ടാം സിംഗിള്‍സില്‍ സാനിയ എതിരാളിയെ നിലംതൊടാതെ പറപ്പിച്ചത്‌ മാത്രം മിച്ചം. ടെന്നീസില്‍ ഇന്നത്തെ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ്‌ കാഴ്ചവെയ്ക്കുന്നത്‌.രോഹന്‍ ഭൂപണ്ണ ചൈനയുടെ സുന്‍ പെങ്ങിനോട്‌ 3-6, 3-6 എന്ന ക്രമത്തില്‍ പരാജയപ്പെട്ടത്‌ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി എല്ലാവരും തങ്ങളുടെ മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്‌. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം, ഇന്നലെവരെ ഒരാള്‍ തെക്കോട്ടു പോകുമ്പോള്‍ അപരന്‍ വടക്കോട്ടേ പോകൂ എന്നു വാശിപിടിച്ചിരുന്ന ലിയാന്‍ഡര്‍പേസും മഹേഷ്ഭൂപതിയുമടങ്ങുന്ന ഡബിള്‍സ്‌ ടീം ഹോങ്കോങ്ങ്‌ ജോടിയെ 6-0, 6-4 എന്ന ക്രമത്തില്‍ തകര്‍ത്തതാണ്‌. ഏഷ്യന്‍ ഗെയിംസിലെ നിലവിലുള്ള ജേതാക്കളും, ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ജോടികളുമായിരുന്ന ഇവര്‍ക്കുമുന്നില്‍ ഒന്നു പൊരുതിനോക്കാന്‍ പോലും ഹോങ്കോങ്ങ്‌ താരങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. കളിയില്‍ ഇന്‍ഡ്യന്‍ ജോടികള്‍ കാണിച്ച മികച്ച പരസ്പര ധാരണ ഒരു ശുഭസൂചകമായ തുടക്കമാകട്ടെ എന്ന് പ്രാര്‍ഥിക്കാം.

മഴ നനഞ്ഞ്‌ തണുത്ത തുടക്കമായിരുന്നെങ്കിലും ഇന്ന് അത്‌ലറ്റിക്‌ വേദിയായ ഖലീഫാ സ്റ്റേഡിയത്തില്‍ ആവേശത്തിന്റെ രസനിരപ്പ്‌ മുകളിലേക്ക്‌ ഉയര്‍ന്നു. പ്രധാന വേദിയിലെ പുതുപുത്തന്‍ ട്രാക്കില്‍നിന്നും ഇന്‍ഡ്യ ഇന്ന് മൂന്ന് മെഡലുകള്‍ വെട്ടിപ്പിടിച്ചു. വനിതകളുടെ 800 മീറ്ററില്‍ ശാന്തി സൗന്തര്‍രാജന്‍ വെള്ളിനേടിയപ്പോള്‍, വനിതകളുടെ ഹെപ്റ്റാത്തലണില്‍ വെള്ളിയും വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തു. യഥാക്രമം സോമ ബിശ്വാസ്‌ വെള്ളിയും ശോഭ ജെ.ജെ. വെങ്കലവും. 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്ക്‌ വിരാമമിട്ട്‌ കൊണ്ട്‌ ഷൂട്ടിങ്ങില്‍ മൂന്ന് സ്വര്‍ണ്ണവും അഞ്ച്‌ വെള്ളിയും ആറ്‌ വെങ്കലവും ഇതുവരെയായി ഇന്‍ഡ്യന്‍ താരങ്ങള്‍ വെടി വെച്ചിട്ടു. പുരുഷന്‍മാരുടെ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തിലും, 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ്‌ പിസ്റ്റള്‍ ഇനത്തിലും സ്വര്‍ണ്ണം നേടിയ ജസ്പാല്‍ റാണയുടെ പ്രകടനം അവിസ്മരണീയവുമായി. ഇപ്പോള്‍ 6 സ്വര്‍ണ്ണവും, 11 വെള്ളിയും, 11 വെങ്കലവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണുള്ളത്‌. പുരുഷന്മാരുടെ 1500 മീറ്ററില്‍ ഹംസ ചേനോളിയും വനിതകളുടെ 400 മീറ്ററില്‍ മന്‍ജിത്‌ കൗറും ഫൈനലില്‍ എത്തിയിട്ടുണ്ട്‌.

ഇതാ ഇപ്പോള്‍ ഏഷ്യയുടെ ഏറ്റവും വേഗമേറിയ ഓട്ടക്കാര്‍ ആരൊക്കെ എന്നുതീരുമാനിക്കപ്പെട്ടിരിക്കുന്നു. പുരുഷന്മാരുടെ നൂറ്‌മീറ്ററില്‍ സൗദി അറേബ്ബ്യയുടെ ഹബീബ്‌ ഹസ്സന്‍ യാഹ്യ 10.32 സെക്കന്റിലും വനിതകളുടെ നൂറ്‌ മീറ്ററില്‍ ഉസ്ബെക്കിസ്ഥാന്റെ ഗുസെല്‍ ഖുബ്ബിയേവ 11.27 സെക്കന്റിലും ഓടിയെത്തി ഏഷ്യയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാര്‍ എന്ന ബഹുമതി സ്വന്തമാക്കി.

മിനിഞ്ഞാന്ന് അശ്വാഭ്യാസ മല്‍സരത്തിനിടെ കുതിരപ്പുറത്തുനിന്നും വീണുമരിച്ച കൊറിയയുടെ അശ്വാഭ്യാസ താരം കിം ഹ്യുങ്ങ്‌ ചില്ലിന്‌ ഉചിതമായ ഒരു സ്മാരകം പണിയുമെന്ന് ദോഹ ഏഷ്യന്‍ ഗെയിംസ്‌ കമ്മറ്റി അധികൃതര്‍ അറിയിച്ചു. ദുരന്തം നടന്നത്‌ മോശമായ കാലാവസ്ഥയില്‍ മത്സരം നടത്തിയതു മൂലമാണെന്ന ആരോപണവും അവര്‍ ശക്തമായി നിഷേധിച്ചിട്ടുണ്ട്‌. അതിനിടെ അപകടത്തിനിരയായ കുതിരയുടെ പിന്‍ കാലിന്‌ മാരകമായ പരിക്ക്‌ ഏറ്റിരിക്കുന്നതിനാല്‍ അതിനെ ദയാവധം നടത്താന്‍ കൊറിയന്‍ അധികൃതര്‍ ആലോചിക്കുന്നതായും വാര്‍ത്തയുണ്ടായിരുന്നു. കുതിരയെ തങ്ങള്‍ ഏറ്റെടുത്ത്‌ സംരക്ഷിച്ചുകൊള്ളാമെന്ന് ഖത്തര്‍ ഇക്വാസ്റ്റ്രിക്‌ ക്ലബ്‌ അധികൃതര്‍ കൊറിയന്‍ ടീമിനെ അറിയിച്ചിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു.

പോയവാരം കാണികളുടെ അഭാവം കൊണ്ടാണ്‌ പലമത്സരങ്ങളും ശ്രദ്ധേയമായത്‌. ഫുട്ബാള്‍, വോളീബാള്‍, കബഡി തുടങ്ങി ചുരുക്കം ചില ഇനങ്ങളിലൊഴിച്ച്‌ പലമത്സരങ്ങളും കാണാന്‍ ഒഫീഷ്യല്‍സും വളന്റിയേഴ്സും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടേബിള്‍ടെന്നീസ്‌ വേദിക്ക്‌ അരികിലൂടെ പോവണ്ട, അവര്‍ തൂക്കിയെടുത്ത്‌ കളികാണിക്കും എന്നയിരുന്നു മീഡിയാ സെന്ററിലെ തമാശ. ഖത്തര്‍, ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍ പിന്നെ ഒരളവു വരെ യൂ.ഇ.ഈ എന്നീരാജ്യങ്ങളിലെ കളിക്കാരെ മാത്രമേ പ്രൊത്സാഹിപ്പിക്കാന്‍ പോലും ആളുണ്ടായിരുന്നുള്ളൂ. കാണികളുടെ കുറവുനികത്താന്‍ സ്കൂളുകളില്‍നിന്നു വിദ്യാര്‍ഥികളെ കൂട്ടത്തോടെ ഇറക്കുമതി ചെയ്യുക എന്ന് പഴയ വിദ്യ ചിലയിടങ്ങളില്‍ ആവര്‍ത്തിക്കേണ്ടിയും വന്നു. ഓഫീസുകള്‍ക്ക്‌ അവധി നല്‍കാതിരുന്നതും പിന്നെ തണുപ്പുള്ള കാലാവസ്ഥയുമായിരുന്നു ആളുകളെ ഒരു പരിധിവരെ മത്സരവേദികളില്‍നിന്ന് അകറ്റി നിര്‍ത്തിയത്‌. എന്നാല്‍ ഇന്നലെ മുതല്‍ ചിത്രം മാറിയിട്ടുണ്ട്‌. ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ ഇനങ്ങള്‍ ആരംഭിച്ചതോടെ ഖലീഫ സ്റ്റേഡിയത്തില്‍ ടിക്കറ്റിനായി മണീക്കൂറുകളൊളം നീണ്ട ക്യൂ ആയിരുന്നു ഇന്നലെ. ഇന്നലെ അവധി ദിനമായതുകൊണ്ടാവാം എന്നു കരുതിയെങ്കിലും ഇന്നും സ്പോര്‍ട്സ്‌ സിറ്റിയില്‍ അടുക്കാന്‍ വയ്യാത്ത തിരക്കായിരുന്നു.

Thursday, December 07, 2006

ഗെയിംസ് വിശേഷങ്ങള്‍

ഇന്നലെ വരെ പ്രസന്നമായിരുന്ന കാലാവസ്ഥ ഇന്നു മുഖം കറുപ്പിച്ചു. ദോഹയുടെ ആകാശം മൂടിക്കെട്ടി നില്‍പാണിപ്പോള്‍. ഇടവിട്ട്‌ പെയ്യുന്ന മഴയ്ക്കുമുന്നില്‍ അത്‌ലറ്റുകളും ഒഫീഷ്യല്‍സും കാത്തിരിക്കുന്നു. മാനം തെളിയാന്‍. ഇന്‍ഡോര്‍ ഗെയിംസ്‌ ഇനങ്ങളായ ബാഡ്മിന്റണ്‍, വോളിബാള്‍, ചെസ്സ്‌ തുടങ്ങി ഏതാനും മത്സരങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മിക്കവാറും എല്ലാ ഇനങ്ങളും ഇതുവരെ തുടങ്ങാനായിട്ടില്ല. ഇന്ത്യയ്ക്ക്‌ ഒരു മെഡല്‍ ഉറപ്പായ വനിതാ ടീം ടെന്നീസും ഇതിലുള്‍പ്പെടും.ഇന്നലെ മീഡിയ സെന്ററില്‍ ചര്‍ച്ചാവിഷയം ഇന്‍ഡ്യന്‍ ഫുട്ബാള്‍ ടീമിന്റെ പ്രകടനമായിരുന്നു. മത്സരത്തില്‍ നിന്നു പുറത്തായെങ്കിലും നിലവിലുള്ള ജേതാക്കളായ ഇറാനെതിരെ വീരോചിതം പൊരുതിയാണ്‌ ഇന്ത്യ കീഴടങ്ങിയത്‌. കളിയുടെ എഴുപത്തിയെട്ടാം മിനിറ്റ്‌ വരെ ചാമ്പ്യന്മാരെ വരച്ച വരയില്‍ നിര്‍ത്തിയ ഇന്ത്യ, കഴിഞ്ഞ കളിയില്‍ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ട്‌ പുറത്തിരിക്കേണ്ടിവന്ന ക്യാപ്റ്റന്‍ ബൈചുങ്ങ്‌ ബൂട്ടിയയെ കൂടാതെയാണ്‌ കളത്തിലിറങ്ങിയത്‌. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സന്ദീപ്‌ നന്ദിയുടെ തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകള്‍ ആവേശം പകര്‍ന്ന കാണികളുടെ പിന്തുണയോടെ ആക്രമിച്ചു കളിച്ച ഇന്ത്യക്ക്‌ രണ്ടു തവണ നിര്‍ഭാഗ്യം കൊണ്ടാണ്‌ സ്കോര്‍ ചെയ്യാന്‍ കഴിയാതെ പോയത്‌.നാല്‍പത്തിയെട്ടാം മിനിട്ടിലും അന്‍പത്തിയാറാം മിനുട്ടിലും ഇറാന്‍ ഗോള്‍കീപ്പര്‍ ഹസ്സന്‍ റൂദ്ബാരിയെ വിറപ്പിച്ച മന്‍ജിത്‌ സിങ്ങിന്റെ ഷോട്ടുകള്‍ ലക്ഷ്യം കണ്ടിരുന്നെങ്കില്‍ എന്ന് ഒരോ ഇന്ത്യക്കാരനും ആഗ്രഹിച്ചു പോയിരിക്കണം. പ്രത്യേകിച്ചും സമീപകാല മോശം പ്രകടനങ്ങളുടെ വെളിച്ചത്തില്‍ ഏഷ്യന്‍ ഗെയിംസിന്‌ പങ്കെടുപ്പിക്കേണ്ട എന്ന് ഇന്ത്യന്‍ അധികാരികള്‍ വിധിയെഴുതിയ ഒരു ടീമിന്റെ കാര്യത്തില്‍!


ടെന്നീസ്‌ കോര്‍ട്ടില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ നാണക്കേടിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ചുകൊണ്ടിരിക്കുന്നു. ലിയാന്‍ഡര്‍ പേസും മഹേഷ്‌ ഭൂപതിയും തമ്മിലുള്ള അസ്വാരസ്യം മൂലം ഇന്നലെയും ഖലീഫ ടെന്നീസ്‌ കോമ്പ്ലക്സില്‍ ചൂടന്‍ രംഗങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കേണ്ടിവന്നു. മൂന്നാം നമ്പര്‍ കോര്‍ട്ടില്‍ മഹേഷ്‌ ഭൂപതിയുടെ ഫിറ്റ്‌നസ്‌ ട്രയലിനിടെയായിരുന്നു പുതിയ സംഭവ വികാസങ്ങള്‍. വ്യക്തിഗത ഡബിള്‍സില്‍ തനിക്കു കൂട്ടായി മഹേഷ്‌ ഭൂപതിക്കുപകരം രോഹന്‍ ഭൂപണ്ണ മതിയെന്ന ലിയാന്‍ഡറിന്റെ വാദം ഇന്‍ഡ്യന്‍ ടീം അധികൃതര്‍ ചെവിക്കൊള്ളാതിരുന്നത്‌ ഇന്‍ഡ്യന്‍ ക്യാപ്റ്റനെ ക്ഷുഭിതനാക്കിയിരിക്കുന്നു എന്നത്‌ സ്പഷ്ടം. ട്രയല്‍സില്‍ ഇരുവരും ഒന്നിച്ചാണ്‌ കളിച്ചതെങ്കിലും പരസ്പരം മുഖത്തുപോലും നോക്കാതെയാണ്‌ ഇരുവരും മത്സരം പൂര്‍ത്തിയാക്കിയത്‌. മത്സരത്തിനു ശേഷം നെറ്റിനടുത്തുവെച്ച്‌ അത്ര സുഖകരമല്ലാത്ത രീതിയില്‍ സംസാരിക്കുന്നതും കാണാമായിരുന്നു. ശിഖാ ഓബറോയിയോടൊത്ത്‌ മിക്സഡ്‌ ഡബിള്‍സില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലെന്നും മഹേഷ്‌ ഭൂപതി സൂചിപ്പിച്ചിരുന്നു. ട്രയല്‍സ്‌ കഴിഞ്ഞ്‌ കടന്നല്‍ കുത്തിയ പോലെയുള്ള മുഖഭാവവുമായി പുറത്തിറങ്ങിയ മഹേഷ്‌ ഭൂപതി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ "ക്യാപ്റ്റനോട്‌ ചോദിക്കൂ" എന്നു മാത്രം ഉത്തരം നല്‍കി. എന്തായാലും ഇന്‍ഡ്യന്‍ ടീം അധികൃതര്‍ ഇന്നലെ രാത്രി നല്‍കിയ വിവരമനുസരിച്ച്‌ ഇരുവരും ഡബിള്‍സില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്‌. മിക്സഡ്‌ ഡബിള്‍സില്‍ ബ്ഭൂപതി ശിഖാ ഒബ്രോയിയോടൊപ്പം കളിക്കുമെന്നും. ഇന്നലെ സെന്റര്‍ കോര്‍ട്ടില്‍ ശിഖയുടെ മിന്നുന്നകളികണ്ടവര്‍ക്ക്‌ ഒരു കാര്യം ഉറപ്പിക്കാം. ആ താരത്തിന്റെ കഴിവുകുറവുകൊണ്ട്‌ ഇന്‍ഡ്യ മിക്സഡ്‌ ഡബിള്‍സില്‍ തോല്‍ക്കില്ല. മഹേഷിന്റെ കാര്യം അദ്ദേഹം തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു.

മറ്റൊരു വിവാദനായകന്‍ രാജ്യവര്‍ധന്‍ രാത്തോഡ്‌ ഓര്‍ഗെനൈസിംഗ്‌ കമറ്റിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നിരുപാധികം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട്‌ ഗെയിംസ്‌ അധികൃതര്‍ അയച്ച കത്തിന്‌ ഇന്‍ഡ്യന്‍ അധികാരികള്‍ മറുപടിനല്‍കി. രാത്തോഡ്‌ ഉത്തരവാദിത്ത്വമുള്ള അത്‌ലറ്റാണെന്നും അദ്ദേഹം അത്തരത്തില്‍ ഉദ്ദേശിച്ചിട്ടുണ്ടാവില്ലെന്നും പിന്നെ ഖത്തറും ഇന്‍ഡ്യയും തമ്മിലുള്ള സൗഹൃദവുമെല്ലാം വിശദീകരിച്ചെഴുതിയ മറുപടി തല്‍ക്കാലം വിവാദത്തെ ഒന്നു തണുപ്പിക്കും എന്നു കരുതാം. പ്രത്യേകിച്ച്‌ ഈ ഗെയിംസ്‌ ഖത്തറിലെത്തിക്കാനുള്ള ശ്രമത്തില്‍ മലേഷ്യയുടെ ശക്തമായ എതിര്‍പ്പിനെ അതിജീവിക്കാന്‍ ഇന്‍ഡ്യയാണ്‌ ഖത്തറിന്‌ സര്‍വവിധ പിന്തുണയും നല്‍കിയത്‌ എന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍!

ഖലീഫാ സ്റ്റേഡിയത്തില്‍ ആവേശങ്ങള്‍ക്ക്‌ തിരികൊളുത്താന്‍ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ ഇനങ്ങള്‍ ഇന്ന് ആരംഭിക്കുന്നു. മഴയുണ്ടായിട്ടും പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്ത മത്സരം കോര്‍ണീഷില്‍ പൂര്‍ത്തിയായി.ചൈനയുടെ ഹാന്‍ യൂഷെങ്ങ്‌ സ്വര്‍ണ്ണം നേടി. 87 സ്വര്‍ണ്ണവും,44 വെള്ളിയും, 20 വെങ്കലവുമായി ചൈന ബഹുദൂരം മുന്നിലാണിപ്പോള്‍. ഇന്ന് ജസ്പാല്‍റാണ ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണ്ണ സമ്പാദ്യം നാലായി ഉയര്‍ന്നു.കൂടെ എട്ട്‌ വെള്ളിയും എട്ട്‌ വെങ്കലവുമായാല്‍ ഇന്ത്യ ഇപ്പോള്‍ ആറാം സ്ഥാനത്താണുള്ളത്‌.

അതിനിടെ മഴമൂടിക്കെട്ടിയ അന്തരീക്ഷത്തിനെ കൂടുതല്‍ ശോകമൂകമാക്കിക്കൊണ്ട്‌ ഒരു അത്യാഹിതവാര്‍ത്തയും എത്തി. കൊറിയയുടെ അശ്വാഭ്യാസതാരം കിം ഹ്യുങ്ങ്‌ ചില്‍ മത്സരത്തിനിടെ കുതിരപ്പുറത്തുനിന്നും വീണു മരണമടഞ്ഞു. ഇന്നു രാവിലെ വ്യക്തിഗത ക്രോസ്‌കണ്‍ട്രി മല്‍സരത്തിനിടെ സ്പോര്‍ട്സ്‌ സിറ്റിയിലെ താല്‍ക്കാലിക വേദിയിലായിരുന്നു അപകടം നടന്നത്‌. സോളില്‍ നിന്നുള്ള 47 കാരനായ കിമ്മിന്‌ ഭാര്യയും രണ്ട്‌ കുട്ടികളുമുണ്ട്‌.


ഇന്ന് നീന്തല്‍ക്കുളത്തിലെ താരമായത്‌ ഇറാഖില്‍ നിന്നുള്ള അമീര്‍ അലി ആയിരുന്നു. 200 മീറ്റര്‍ ബാക്ക്‌ സ്ട്രോക്കില്‍ ഏറ്റവും ഒടുവിലായാണ്‌ ഫിനിഷ്‌ ചെയ്തതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ അലിയെ വളയുകയായിരുന്നു. കാരണം മീറ്റില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്‌ അമീര്‍ അലി. പ്രായം വെറും പത്ത്‌ വയസ്സ്‌!